കോൺഗ്രസ് അംഗത്വ വിതരണം നാളെ അവസാനിക്കുന്നു; ഏറ്റവും പിറകിൽ കേരളം; പത്ത് ദിവസത്തെ സമയം കൂടി നൽകണമെന്ന് കെപിസിസി
കേരളത്തിൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അംഗത്വ വിതരണം നാളെ അവസാനിക്കുകയാണ്. എന്നാൽ മുൻകൂട്ടി പ്രഖ്യാപിച്ചതിൻ്റെ പത്തിലൊന്ന് അംഗങ്ങളെപ്പോലും തികയ്ക്കാനാകാതെ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.
കേരളത്തിൽ ഇത്തവണ 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ മാസം ഒന്നിനായിരുന്നു അംഗത്വ വിതരണ കാംപയിൻ ആരംഭിച്ചത്. ഇതുവരെ ചേർക്കാനായത് രണ്ടര ലക്ഷം അംഗങ്ങളെ മാത്രമാണ്. ലക്ഷ്യമിട്ടതിൻ്റെ ഇരുപതിൽ ഒന്ന് അംഗങ്ങളെ പോലും ചേർക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമയം നീട്ടിച്ചോദിച്ചിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കെപിസിസി നേതൃത്വം.
ക്യാപയിനിന്റെ തുടക്കത്തിൽ ലക്ഷ്യമിട്ടതിൽ നിന്നും പത്തുലക്ഷം കുറച്ച് നാല്പത് ലക്ഷം അംഗങ്ങളെയെങ്കിലും ചേർക്കണമെന്നാണ് കെപിസിസി ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. ഇതിനായി അംഗത്വ വിതരണത്തിന് പത്ത് ദിവസത്തെ സമയം കൂടി നൽകണമെന്നാണ് കെപിസിസി ആവശ്യപ്പെടുന്നത്.
അതേസമയം, കെപിസിസിയുടെ അപേക്ഷ അംഗീകരിക്കാൻ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ എഐസിസിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചുമതലക്കാരനായ മധുസൂദനൻ മിസ്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. നിലവിൽ രാജ്യത്ത് അംഗത്വ വിതരണത്തിൽ ഏറ്റവും പിന്നിലാണ് കേരളത്തിൻ്റെ സ്ഥാനമെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ആദ്യഘട്ടത്തിൽ ഡിജിറ്റൽ അംഗത്വം മാത്രമാണ് നിർദ്ദേശിച്ചിരുന്നത്. പക്ഷെ സാങ്കേതികവിദ്യയിലെ പരിചയക്കുറവ് താഴെത്തട്ടിലെ അംഗത്വവിതരണത്തിന് തടസ്സമാകുകയായിരുന്നു. പിന്നാലെ ഒരാഴ്ച മുമ്പാണ് പഴയതുപോലെ പേപ്പർ അംഗത്വം നൽകലുമായി രംഗത്തെത്തിയത്. എന്നാൽ അതും പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോയില്ല. ഒരുതരത്തിൽ രണ്ടര ലക്ഷത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് ഇപ്പോൾ.
from ഇ വാർത്ത | evartha https://ift.tt/WblhS6z
via IFTTT
No comments